ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തിര അനുമതി നൽകിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇത്തരം സുപ്രധാന വിഷയങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നത് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകുന്നതിനായി സ്വീകരിച്ചുവരുന്ന ശാസ്‌ത്രീയ അടിസ്‌ഥാനമുള്ള നടപടിക്രമങ്ങൾ ശശി തരൂർ, ജയറാം രമേശ്, അഖിലേഷ് യാദവ് എന്നിവർ വിലകുറച്ച് കാണരുത്. ഇനിയെങ്കിലും ഉണരുകയും നിങ്ങൾ അപകീർത്തിപ്പെടുത്തുന്നത് നിങ്ങളെ തന്നെയാണെന്ന് മനസിലാക്കുകയും വേണമെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
കോൺഗ്രസ് നേതാക്കളായ ശശി തരൂർ, ജയറാം രമേശ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ കോവാക്‌സിന് അടിയന്തിര അനുമതി നൽകിയതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കാര്യക്ഷമത തെളിയിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഇല്ലാതെയാണ് കോവാക്‌സിന് അനുമതി നൽകിയതെന്നാണ് ഇവർ വിമർശനം ഉന്നയിച്ചത്. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കോവിഷീൽഡ് വാക്‌സിനൊപ്പമാണ് കോവാക്‌സിനും രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയത്.
കോവാക്‌സിന് മറ്റു വാക്‌സിനുകളുടെ അതേ കാര്യക്ഷമതയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അവകാശപ്പെട്ടതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന് എതിരെയും വാക്‌സിൻ ഫലപ്രദമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാതെ കോവാക്‌സിന് അനുമതി നൽകിയത് അപകടത്തിലേക്ക് നയിക്കുമെന്നും അതിനാൽ വാക്‌സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. വാക്‌സിൻ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്‌തത വരുത്തണമെന്നും പരീക്ഷണം പൂർത്തിയാകുന്നതുവരെ കോവാക്‌സിന്റെ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
Related news: സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും വാക്‌സിൻ ലഭ്യമാക്കും; സെറം മേധാവി