പൂണെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്‌സിൻ സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. വാക്‌സിന്റെ അഞ്ച് കോടി ഡോസുകൾക്ക് ഇതിനോടകം അധികൃതരുടെ അനുമതി ലഭിച്ചതായും അദ്ദേഹം വ്യക്‌തമാക്കി.
ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്‌ട്രാസനേകയും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ കൊറോണ വാക്‌സിന് എതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യയടക്കം ഏതാനും രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ നിലവിൽ വാക്‌സിന്റെ കയറ്റുമതി സർക്കാർ അനുവദിച്ചിട്ടില്ല.
ഏതാനും ആഴ്ചകൾക്കകം മറ്റു രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തും. കയറ്റുമതി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. അങ്ങനെ ആണെങ്കിൽ 68 രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യാൻ സാധിക്കും. മിനിട്ടിൽ 5,000 ഡോസ് വാക്‌സിൻ വരെ ഉൽപ്പാദിപ്പിക്കാൻ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും പൂനവാല അറിയിച്ചു.
വാക്‌സിൻ നിർമാണത്തിനായി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് സഹിക്കേണ്ടിവന്ന ബുദ്ധിമുട്ടുകൾക്കെല്ലാം അവസാനം ഫലം ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ കോവിഡ് 19 വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നു. വരുംദിവസങ്ങളിൽ വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യപ്പെടും, പൂനവാല കൂട്ടിച്ചേർത്തു.
Read also: രാജസ്‌ഥാനില്‍ കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി; ജാഗ്രത