ഭോപ്പാല്‍: രാജസ്‌ഥാനില്‍ കൂട്ടമായി ചത്തുവീണ കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രാജസ്‌ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി ചത്തൊടുങ്ങിയ 200ലധികം കാക്കളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ സംസ്‌ഥാനത്ത് അധികാരികള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
‘വളരെ ഗൗരതരമായ പ്രശ്‌നമാണിത്. ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്’- രാജസ്‌ഥാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയ പറഞ്ഞു. ശനിയാഴ്‌ച 25 കാക്കളാണ് ഝാലാവാഡില്‍ ചത്തത്. ബാരാണില്‍ 19ഉം കോട്ടയില്‍ 22ഉം കാക്കകള്‍ ശനിയാഴ്‌ച മാത്രമായി ചത്തു. നീലപ്പൊന്‍മാനുകളും മറ്റു വര്‍ഗ്ഗത്തില്‍പെട്ട പക്ഷികളും പലയിടങ്ങളിലും ചത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
പക്ഷിപ്പനിയെ തുടര്‍ന്ന് ഝാലാവാഡില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചു. പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജസ്‌ഥാനിനു പുറമെ മധ്യപ്രദേശില്‍ പലയിടങ്ങളിലും പക്ഷിപ്പനി മൂലം പക്ഷികള്‍ ചത്തൊടുങ്ങുന്നുണ്ട്. ഇന്‍ഡോറിലെ ഡാലി കോളേജ് കാമ്പസ് ചൊവ്വാഴ്‌ച 50 ഓളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. പരിശോധനയില്‍ എച്ച് 5 എന്‍ 8 വൈറസിന്റെ സാന്നിധ്യം ഇവയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
Read Also: കോവാക്‌സിന് അനുമതി നൽകിയ നടപടി; എതിർപ്പുമായി സീതാറാം യെച്ചൂരി