ന്യൂഡെൽഹി: മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി കുറുക്ക് വഴിയിലൂടെ വാക്‌സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.
വാക്‌സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങളും പരീക്ഷണ വിവരങ്ങളും പുറത്തു വിടണം. ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ രാജ്യാന്തരതലത്തിൽ സ്വീകരിക്കുന്ന ഈ നടപടി, കേന്ദ്രസർക്കാർ പിന്തുടരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
കോൺഗ്രസ് എംപി ശശി തരൂരും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും അനുമതി നല്‍കിയ നടപടിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം നടത്തിയിട്ടില്ല, ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് പരീക്ഷിച്ചിട്ടില്ല, എന്നിട്ടും 110% സുരക്ഷിതമാണെന്ന് ഡ്രഗ് കൺട്രോളർ പറയുന്നു. ജനങ്ങളെ വാക്‌സിനേഷന് വിധേയരാക്കുന്നതിന് മുൻപ് മോദി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും വാക്‌സിൻ കമ്പനിയിലെ ആളുകളും ഡ്രഗ് കൺട്രോളർ ഓഫീസിലെ എല്ലാ ഉദ്യോഗസ്‌ഥരും വാക്‌സിൻ എടുക്കട്ടെ എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.
Kerala News: ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ല; എ വിജയരാഘവൻ