തിരുവനന്തപുരം: സംസ്‌ഥാനം നേരിടുന്ന വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് 4 ലക്ഷം കോവിഷീൽഡ് വാക്‌സിൻ കൂടി കേരളത്തിൽ എത്തും. 75,000 കോവാക്‌സിനും സംസ്‌ഥാനത്ത് എത്തിച്ചിട്ടുണ്ട്. അതേസമയം, 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് യാതൊരു നിർദ്ദേശവും കിട്ടിയിട്ടില്ല.
കോവാക്‌സിനും കോവിഷീൽഡും ഉൾപ്പടെ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് നിലവിൽ സംസ്‌ഥാനത്തുള്ളത്. പല ജില്ലകളിലും വളരെ കുറച്ച് ഡോസ് വാക്‌സിൻ മാത്രമാണ് നൽകിയിട്ടുള്ളത്. ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുന്നതിനാൽ ആകെയുള്ള ഡോസിൽ നല്ലൊരു ശതമാനവും ഇന്ന് തീരും. ഈ സാഹചര്യത്തിലാണ് കൂടുതൽ വാക്‌സിൻ സംസ്‌ഥാനത്തേക്ക് എത്തിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ മൂന്ന് മേഖലക്കും കൂടിയുള്ളതാണിത്.
ഇതിനിടെ, രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ളവർക്ക് കൊവിൻ ആപ്പിൽ ഇപ്പോഴും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷമാണ് സ്‌ഥലവും സമയവും കിട്ടുന്നത്. കേരളത്തിന്റെ ആവശ്യം അനുസരിച്ചുള്ള വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ വളരെ കുറച്ച് സമയം മാത്രമാണ് രജിസ്ട്രേഷനായി ആപ് സജ്‌ജമാക്കുന്നത്. അതേസമയം, 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ എന്ന് തുടങ്ങുമെന്നതിലും വ്യക്‌തതയില്ല. സ്വകാര്യ മേഖലക്കും ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ല.
Also Read: തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്