തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്.
മന്ത്രി വീണാ ജോര്‍ജിന്റെ കർശന നിർദ്ദേശത്തിൽ സെപ്റ്റംബർ 26 മുതല്‍ ആരംഭിച്ച നടപടികളിൽ 5764 സ്‌ഥാപനങ്ങളെ പരിശോധനാ വിധേയമാക്കി. ഇതിൽ 406 സ്‌ഥാപനങ്ങൾ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതായി കണ്ടെത്തുകയും ഈ സ്‌ഥാപനങ്ങൾ നിർത്തലാക്കുകയും ചെയ്‌തു. ശക്‌തമായ നടപടികൾ തുടരുകയാന്നെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്‌ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതനുസരിച്ച് സംസ്‌ഥാനത്തെ മുഴുവന്‍ ഭക്ഷ്യ സ്‌ഥാപനങ്ങള്‍ക്കും ലൈസന്‍സും ബന്ധപ്പെട്ടരജിസ്‌ട്രേഷനുകളും ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്‌തമാക്കി.
പരിശോധനക്ക് വിധേയമായ 5764 സ്‌ഥാപനങ്ങളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയ 406 സ്‌ഥാപനങ്ങൾ സ്വമേധയാ തന്നെ നിര്‍ത്തിവച്ചു. ഇതുള്‍പ്പെടെ 564 സ്‌ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് നോട്ടീസ് നല്‍കി. ഭക്ഷ്യ വസ്‌തുക്കളുടെ 70 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനക്ക് അയച്ചതായും ആരോഗ്യവകപ്പ് പറഞ്ഞു.
സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മൽസ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ പരിശോധനകള്‍ ശക്‌തമാക്കിയിട്ടുണ്ട്.
‘ഷവര്‍മ നിര്‍മാണത്തിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഇവ പാലിക്കാത്ത സ്‌ഥാപനങ്ങൾക്കെതിരെ തുടർച്ചയായ നടപടികൾ ഉണ്ടാകും. ‘ക്ളീൻ സ്‌ട്രീറ്റ് ഫുഡ് ഹബ്’ പദ്ധതി വിവിധയിടങ്ങളിൽ നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടി’ – വകുപ്പ് ഓഫീസ് വ്യക്‌തമാക്കി.
ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്‌റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്‌ഥാനം ലഭിച്ചു. കൂടാതെ എഫ്‌എസ്‌എസ് എഐയുടെ ‘ഈറ്റ് റൈറ്റ്’ ചലഞ്ചില്‍ സംസഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്‌തതായും വകുപ്പ് ഓഫീസ് വിശദീകരിച്ചു.
Related: ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം