ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാര തുകയെ സംബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 6 മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവരാണ് കത്തയച്ച മറ്റു മുഖ്യമന്ത്രിമാര്‍.
ജി.എസ്.ടി നഷ്ടപരിഹാര തുകയായ 2.35 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് വായ്പയായി അനുവദിക്കാമെന്ന കേന്ദ്രത്തിന്റെ അഭിപ്രായത്തെ തള്ളിക്കൊണ്ടാണ് 6 മുഖ്യമന്ത്രിമാരും കത്തെഴുതിയത്. ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള 5 വര്‍ഷങ്ങളില്‍ നഷ്ടപരിഹാര തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്രത്തിന്റെ നിയമപരമായ ബാധ്യതയാണെന്നും കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ നഷ്ടപരിഹാരതുകക്കായി വായ്പ അനുവദിക്കാമെന്ന നീക്കത്തെ എല്ലാവരും എതിര്‍ത്തു. ഇത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടബാധ്യത ഉണ്ടാക്കുമെന്നും മുഖ്യമന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുള്ള നഷ്ടപരിഹാരം നല്‍കിയിട്ടില്ല എന്നും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ വരവിനേക്കാള്‍ കൂടുതല്‍ ചിലവ് ഉണ്ടായിട്ടുണ്ടെന്നും പിണറായി വിജയന്‍ കത്തില്‍ സൂചിപ്പിച്ചു. ഒപ്പം തന്നെ വായ്പ നല്‍കുന്നതിലൂടെ സംസ്ഥാനങ്ങളെ വീണ്ടും കടബാധ്യതയിലേക്ക് തള്ളി വിടുന്നത് അംഗീകരിക്കാന്‍സാധിക്കില്ലെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.
ഇതേ നിലപാട് തന്നെയാണ് മറ്റു മുഖ്യമന്ത്രിമാരും കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാരത്തില്‍ കേന്ദ്രത്തിലുള്ള വിശ്വാസം നഷ്ടമായെന്ന് ബംഗാള്‍ മുഖമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും വായ്പയുടെ ബാധ്യത കൂടി അംഗീകരിക്കാന്‍ കഴിയില്ലെന്നും മമതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കത്തുകളില്‍ സൂചിപ്പിച്ചു.