ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വ്യാജമദ്യം കഴിച്ച് 6 പേർ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രയാഗ്‌രാജിലെ അമീലിയ ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ് ദുരന്തമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി കഴിച്ചവർ ദേഹാസ്വാസ്‌ഥ്യം മൂലം കുഴഞ്ഞു വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രാഥമിക തെളിവുകളുടെ അടിസ്‌ഥാനത്തിൽ മദ്യശാല നടത്തിയിരുന്ന ദമ്പതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
മരണത്തിന്റെ കൃത്യമായ കാരണം പോസ്‌റ്റുമോർട്ടത്തിനും മദ്യത്തിന്റെ സാമ്പിൾ പരിശോധന റിപ്പോർട്ടുകൾക്കും ശേഷം മാത്രമേ സ്‌ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്ന് പ്രയാഗ്‌രാജ് മജിസ്‌ട്രേറ്റ് ഭാനു ചന്ദ്ര ഗോസ്വാമി അറിയിച്ചു.
Also Read: രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വിജയ് സേതുപതി
വ്യാജമദ്യം വിറ്റതിന് അറസ്‌റ്റിലായ കടയുടമകൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും ഇവർക്ക് മൂന്ന് മദ്യശാലകൾ കൂടിയുണ്ടെന്നും പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉത്തർപ്രദേശിലും അയൽ സംസ്‌ഥാനമായ ഉത്തരാഖണ്ഡിലും നൂറിലധികം പേരാണ് വ്യാജമദ്യ ദുരന്തത്തിന് ഇരയായത്. 2011 യുപിയിലുണ്ടായ എട്ടോളം വ്യാജമദ്യ ദുരന്തങ്ങളിൽ 175 പേർ മരിച്ചിരുന്നു.