മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 11 മരണം. ജില്ലാ ആസ്‌ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള പഹാവലി ഗ്രാമത്തിലെ മൂന്ന് പേരും മൻപൂർ ഗ്രാമത്തിലെ എട്ട് പേരുമാണ് മരിച്ചത്. ഏഴ് പേരെ ഗ്വാളിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് സംസ്‌ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മദ്യം കുടിച്ചവർ തിങ്കളാഴ്‌ച രാത്രി മുതൽ തന്നെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടി എത്തിയിരുന്നു. മരണപ്പെട്ടവരുടെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത് വന്നതോടെയാണ് വിഷമദ്യം ഉള്ളിൽ ചെന്നതാണ് കാരണമെന്ന് സ്‌ഥിരീകരിച്ചത്.
ദുരന്തം നടന്ന സ്‌ഥലത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മദ്യ വിൽപന നടത്തിയവരെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്. ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ വിഷമദ്യം കുടിച്ച് 11 പേർ മരിച്ചിരുന്നു.
Also Read: കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്