ന്യൂഡെല്‍ഹി : രാജ്യത്തെ 70 ലക്ഷത്തോളം വരുന്ന ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്‌താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലെ വിവരങ്ങള്‍, വാര്‍ഷിക വരുമാനം, ഇമെയില്‍ അഡ്രസ് എന്നിവയാണ് ചോര്‍ന്നതെന്ന് സുരക്ഷാ ഗവേഷകന്‍ രാജശേഖര്‍ രാജഹാരിയ അറിയിച്ചു. ഇവ നിലവില്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നുണ്ട്.
70 ലക്ഷം ഉപയോക്‌താക്കളുടെ വിവരങ്ങളും യാഥാര്‍ഥമാണോയെന്ന് സ്‌ഥിരീകരിച്ചിട്ടില്ലെങ്കിലും പരിശോധിച്ച ആളുകളുടെ വിവരങ്ങള്‍ കൃത്യമാണെന്ന് രാജഹാരിയ വ്യക്‌തമാക്കി. ഇതിനൊപ്പം തന്നെ 5 ലക്ഷം വരുന്ന ആളുകളുടെ പാന്‍ കാര്‍ഡ് നമ്പറും ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നുണ്ട്. വിവരങ്ങള്‍ ചോര്‍ന്നത് ബാങ്കുകളുമായി കരാറുകളുള്ള മൂന്നാം കക്ഷി സേവനദാതാക്കളില്‍ നിന്നാണെന്നാണ് സൂചനയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2010 മുതല്‍ 2019 വരെയുള്ള ദീര്‍ഘമായ കാലയളവില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്. അതിനാല്‍ തന്നെ ഇത് മൂലം ഉണ്ടാകുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ചോര്‍ന്ന വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും രാജഹാരിയ പറഞ്ഞു.
Read also : ആദ്യം ഷോപ്പിങ് ബട്ടൺ; പിന്നാലെ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്