കണ്ണൂർ: ജില്ലയിൽ എഴുപതുകാരൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച അബ്‌ദുൾ റസാഖിന്റെ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും കണ്ണൂർ ടൗൺ പോലീസ് ഇന്ന് മൊഴിയെടുക്കും. അബ്‌ദുൾ റസാഖ് മരിച്ച് രണ്ട് ദിവസമായിട്ടും കുടുംബാംഗങ്ങൾ വിവരം പുറത്തറിയിക്കാതെ മൂടിവെച്ചതാണ് സംഭവത്തിൽ ദുരൂഹത ഉണ്ടാവാൻ കാരണം. മൃതദേഹം ദുർഗന്ധം വമിച്ചിരുന്നു.
എന്നാൽ അറിഞ്ഞില്ലെന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം. ഇതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ നഗരമധ്യത്തിലാണ് അബ്‌ദുൾ റസാഖിന്റെ വീട്. വീട്ടിൽ സ്വന്തം മുറിയിൽ കട്ടിലിൽ നിന്ന് നിലത്ത് വീണ് കിടന്ന നിലയിലായിരുന്നു മൃതദേഹം. മുറിയിലാകെ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. നാലുപേർ താമസിച്ച വീട്ടിലെ ഒരു മുറിയിൽ ഒരാൾ മരിച്ച് കിടന്നിട്ട് ദിവസങ്ങളായിട്ടും വീട്ടുകാർ അറിഞ്ഞില്ലെന്നത് ഏറെ ദുരൂഹത നിറഞ്ഞതാണെന്നാണ് പോലീസിന്റെ നിഗമനം.
അബ്‌ദുൾ റസാഖിന്റെ തലയ്‌ക്ക് മുറിവേറ്റതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. അയൽപ്പക്കത്തുള്ളവരുമായി ബന്ധം സൂക്ഷിക്കാത്ത കുടുംബമായിരുന്നു ഇവരെന്നാണ് നാട്ടുകാർ പോലീസിൽ മൊഴി നൽകിയത്. അതേസമയം, അബ്‌ദുൾ റസാഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം നടത്തും. ഇതോടെ മരണകാരണം വ്യക്‌തമാകും. ശേഷം അന്വേഷണം ശക്‌തമാക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read: കോഴിക്കോട്ടെ ജ്വല്ലറിയിൽ മോഷണം; സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ