കോഴിക്കോട്: നഗരമധ്യത്തിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. പാളയം കമ്മത്ത് റാണി ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരമാണ് മോഷണം നടന്നത്. തിരൂർ പറവണ്ണ യാറുക്കാന്റെ പുരക്കൽ ആഷിക്കിനെയാണ് ടൗൺ പോലീസ് പിടികൂടിയത്. ജ്വല്ലറിയിൽ നിന്ന് അഞ്ചര പവൻ സ്വർണമാണ് ഇയാൾ മോഷ്‌ടിച്ചത്.
മോഷണ ദൃശ്യങ്ങൾ ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായകരമായത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തിയ ഇയാൾ ഉടമയുടെ ശ്രദ്ധ തിരിച്ച് മേശയിൽ ഉണ്ടായിരുന്ന അഞ്ചര പവന്റെ സ്വർണക്കട്ടി എടുത്ത് മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സമാനമായ മോഷണം നടത്തിയ പ്രതികളെക്കുറിച്ച് അന്വേഷിച്ചുമാണ് പോലീസ് ആഷിക്കാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
ഇയാൾക്കെതിരെ ഫറോക്ക്, തിരൂരങ്ങാടി, തിരൂർ, പാണ്ടിക്കോട് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ കേസുകൾ നിലവിലുണ്ട്. ടൗൺ ഐപി അനിതകുമാരിയുടെ നേതൃത്വത്തിൽ എസ്‌ഐമാരായ ഷൈജു സി, അനൂപ് എപി, സീനിയർ സിപിഒ സജേഷ് കുമാർ, സിപിഒമാരായ സജീഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Most Read: മത പരിവർത്തന ആരോപണം; മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ അന്വേഷണം