ന്യൂഡെല്‍ഹി: മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് പോലീസ്. ഹിന്ദു മതവികാരം വൃണപ്പെടുത്തി, പെണ്‍കുട്ടികളെ ക്രിസ്‌തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങളെ തുടർന്നാണ് അന്വേഷണം. വഡോദരയിലെ ഫൗണ്ടേഷന്റെ ഷെല്‍റ്റര്‍ ഹോം കേന്ദ്രീകരിച്ച് മത പരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്.
ഗുജറാത്തിലെ മകാര്‍പുര പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വഡോദര ജില്ലാ സോഷ്യല്‍ ഡിഫന്‍സ് ഓഫീസര്‍ മായങ്ക് ത്രിവേദി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ പരാതിയെ തുടർന്നാണ് കേസ്. വഡോദരയിലെ ഷെല്‍റ്റര്‍ ഹോമിലെ പെണ്‍കുട്ടികളെ കുരിശ് ധരിക്കാനും ബൈബിള്‍ വായിക്കാനും മതപ്രാർഥനകളില്‍ പങ്കെടുക്കാനും നിര്‍ബന്ധിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം മിഷണറീസ് ഓഫ് ചാരിറ്റി ഫൗണ്ടേഷന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ”ഒരു മതപരിവര്‍ത്തന പ്രവര്‍ത്തിയും ഞങ്ങള്‍ നടത്തുന്നില്ല. ഞങ്ങള്‍ക്ക് ഇവിടെ 24 പെണ്‍കുട്ടികളാണ് ഹോമിലുള്ളത്. ഞങ്ങളുടെ കൂടെ ജീവിക്കുമ്പോള്‍ ഞങ്ങളുടെ രീതികള്‍ കണ്ട് അവര്‍ പിന്തുടരുന്നതാണ്. ഞങ്ങള്‍ ആരേയും പരിവര്‍ത്തനത്തിന് നിർബന്ധിച്ചിട്ടില്ല”- മിഷണറീസ് ഓഫ് ചാരിറ്റി വക്‌താവ് പ്രതികരിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഗുജറാത്തിൽ ഭരണം നടത്തുന്നത്.
ഒരാഴ്‌ച മുമ്പ് മധ്യപ്രദേശിലെ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയും മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. നൂറുകണക്കിന് അക്രമികള്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറുകയും കെട്ടിടത്തിന് നേരെ കല്ലെറിയുകയും ചെയ്‌തിരുന്നു.
Read also: പ്രതിപക്ഷ യോഗം വിളിച്ച് സോണിയ; മമതയെ ക്ഷണിച്ചില്ല