ന്യൂഡെൽഹി : രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 72 ശതമാനവും റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നും കേരളത്തിൽ നിന്നുമാണെന്ന് വ്യക്‌തമാക്കി കേന്ദ്രം. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട് ചെയ്‌തത് മഹാരാഷ്‌ട്രയിൽ നിന്നാണെന്നും കേന്ദ്രം അറിയിച്ചു. നിലവിൽ രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 44.97 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. അതിനാൽ തന്നെ കോവിഡ് വ്യാപനം കുറക്കുന്നതിനായി വേണ്ട നടപടികൾ ഇരു സംസ്‌ഥാനങ്ങളും ഉടൻ തന്നെ സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
കൂടാതെ രാജ്യത്തിതുവരെ 87 ലക്ഷം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഒപ്പം തന്നെ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ഇതിനോടകം രാജ്യത്ത് സ്വീകരിച്ചത് 1.7 ലക്ഷം പേരാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ കോവിഡിന്റെ മൂന്ന് വകഭേദങ്ങളാണ് ഉള്ളത്. 187 പേരിൽ സ്‌ഥിരീകരിച്ച യുകെ വകഭേദവും, സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങിയ 4 പേരിൽ സ്‌ഥിരീകരിച്ച സൗത്ത് ആഫ്രിക്കൻ വകഭേദവും, ബ്രസീലിൽ നിന്നും മടങ്ങിയെത്തിയ ഒരാളിൽ സ്‌ഥിരീകരിച്ച ബ്രസീൽ വകഭേദവുമാണ് അവ. ഇവരെല്ലാവരും നിലവിൽ ക്വാറന്റെയ്നിൽ കഴിയുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also : ഉപ്പളയിൽ പട്ടാപകൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു