തിരുവനന്തപുരം: കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികളെന്ന് സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ വ്യക്‌തമാക്കുന്നു. എന്നാൽ 18 പേരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.
പിരിച്ചുവിട്ടവരുടെ കണക്ക് പോലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രമാണിത്. ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്‌പിയും രണ്ടു പോലീസുകാരും മുതൽ പോക്‌സോ കേസിൽ ശിക്ഷപ്പെട്ട പോലീസുകാരൻ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്.
ഗുരുതര കൃത്യവിലോപം കണ്ടെത്തിയ എസ്ഐ വരെയുള്ള ഉദ്യോഗസ്‌ഥരെ റെയ്‌ഞ്ച് ഐജിമാർക്ക് പിരിച്ചുവിടാൻ അധികാരമുണ്ട്. ഇങ്ങനെ പിരിച്ചു വിട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ സേനയിൽ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇനിയും കൂടും. നിലവിൽ 691 പേർക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്.
ഗുരുതര കുറ്റകൃത്യങ്ങൾ നടത്തുന്ന ഉദ്യോഗസ്‌ഥരെപ്പോലും സംരക്ഷിക്കുന്ന രീതി പോലീസിൽ വ്യാപകമാവുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു കണക്ക് പുറത്തുവരുന്നത്. നിയമസഭയിൽ എംഎൽഎ കെകെ രമയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർത്തിയത്. ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ നേരിട്ട് മറുപടി നൽകി. ആലുവ സിഐ അടക്കമുള്ള ഉദ്യോഗസ്‌ഥർ പലതവണ കൃത്യവിലോപം നടത്തിയിട്ടും സ്‌ഥലം മാറ്റം പോലെ നിസാര നടപടികളാണ് ഇവർക്കെതിരെ സ്വീകരിച്ചത്.
Most Read: സ്‍ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്