കാസർഗോഡ്: പോളിങ് കഴിഞ്ഞിട്ടും മുന്നണികളെ കുഴക്കി മഞ്ചേശ്വരത്തെ വോട്ട് കണക്കുകൾ. മണ്ഡലത്തിലെ ഫലം പ്രവചനാതീതമായി തുടരുകയാണ്. തങ്ങളുടെ ശക്‌തി കേന്ദ്രങ്ങളായ മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ അയ്യായിരത്തോളം വോട്ടുകൾ വർധിച്ചത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അതേസമയം, എൻഡിഎക്ക് സ്വാധീനമുള്ള അൻപതോളം ബൂത്തുകളിൽ പോളിങ് 80 ശതമാനം കടന്നത് കൂടി കണക്കിലെടുക്കുമ്പോൾ മഞ്ചേശ്വരം ആർക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യം. ബൂത്തുകളില് പോളിങ് കണക്കുകൾ പ്രകാരം 76.88 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്‌തത്. തപാൽ വോട്ടുകൾ കൂടി ചേർക്കുമ്പോൾ ഇത് ഇനിയും വർധിച്ചേക്കാം.
യുഡിഎഫിനും എൽഡിഎഫിനും എൻഡിഎക്കും ഒരുപോലെ സ്വാധീനമുള്ള വോർക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് (88.65%). മംഗൽപാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലായി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 4,506 വോട്ടുകളാണ് വർധിച്ചത്. കോവിഡ് കാരണം ആളുകൾ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതും ഈ സമയങ്ങളിൽ സാധാരണ ഉണ്ടാകാറുള്ള ഉംറ ഇത്തവണ ഇല്ലാത്തതുമാണ് വോട്ടർമാരുടെ എണ്ണം കൂടാൻ കാരണമായതെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
എൻമകജെ പഞ്ചായത്തിൽ എൻഡിഎക്ക് പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കാനിടയില്ലെന്ന വിലയിരുത്തലും ഉണ്ട്. എന്നാൽ, എൻമകജെ, മീഞ്ച, പൈവളിക പഞ്ചായത്തുകളിലെ എൻഡിഎ സ്വാധീന മേഖലകളിലെ ബൂത്തുകളിൽ പോളിങ് 80 ശതമാനം കടന്നതിന്റെ സന്തോഷവും എൻഡിഎ ക്യാംപുകളിൽ പ്രകടമാണ്. എൻഡിഎ ലീഡ് പ്രതീക്ഷിക്കുന്ന മീഞ്ചയിലും പൈവളികയിലും എൻമകജെയിലും പോളിങ് ശതമാനം മണ്ഡലം ശരാശരിയേക്കാൾ കൂടുതലാണ്.
Also Read: തൃശൂര്‍ ബിജെപിയിൽ പൊട്ടിത്തെറി; മഹിളാ മോര്‍ച്ച നേതാവ് രാജിവെച്ചു