ഡെൽഹി: രാജ്യത്ത് കോവിഡ് ആരംഭിച്ചതിന് ശേഷം 9 ശതമാനം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) അടച്ചുപൂട്ടിയെന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾ ഗുണം ചെയുന്നത് മോദിയുടെ സുഹൃത്തുക്കൾക്ക് മാത്രമാണെന്നും രാഹുൽ ട്വീറ്റിലൂടെ കുറ്റപ്പെടുത്തി.
‘എംഎസ്എംഇകളിൽ, ഞാൻ ഗവൺമെന്റിനോട് ചില ഗൗരവമേറിയ ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിന് മറുപടിയായി, കോവിഡ് കാലയളവിൽ 9 ശതമാനം എംഎസ്എംഇകൾ അടച്ചുപൂട്ടിയതായി അവർ സമ്മതിച്ചു. അതിനർഥം, ‘സുഹൃത്തുക്കൾക്ക്’ ആനുകൂല്യങ്ങൾ, ദുർബലമായ സമ്പദ്‌വ്യവസ്‌ഥ, ജോലികൾ, എല്ലാം പൂർത്തിയായി!’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് 2020 ഓഗസ്‌റ്റിൽ 32 സംസ്‌ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 5,774 എംഎസ്എംഇകളെ ഉൾപ്പെടുത്തി ഒരു ഓൺലൈൻ സർവേ നടത്തി. എംഎസ്എംഇകളിൽ 91 ശതമാനം എംഎസ്എംഇകളും പ്രവർത്തന ക്ഷമമാണെന്നും കോവിഡിന്റെ ആഘാതം കാരണം 9 ശതമാനം അടച്ചു പൂട്ടിയതായും കണ്ടെത്തിയെന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര മന്ത്രി നാരായൺ റാണെ ലോക്‌സഭയിൽ പറഞ്ഞിരുന്നു.
Also Read: കോവിഡ് നഷ്‌ട പരിഹാര വിതരണം; കേരളത്തെ വിമർശിച്ച് സുപ്രീം കോടതി