തിരുവനന്തപുരം : സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകൾ സംസ്ഥാനത്ത് ഉണ്ടാക്കുന്ന രോഗവ്യാപന, മരണ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ ഇത് ആരോഗ്യരംഗത്ത് ഉയർത്തുന്ന വെല്ലുവിളി വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിലവിൽ ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകളാണ് കണ്ടെത്തിയത്. ഇവയെക്കുറിച്ചുള്ള പഠനം വ്യക്തമാക്കുന്നത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ് അതിവേഗം പകരുന്നുവെന്നാണ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ തന്നെ കോവിഡ് മരണ നിരക്കിലും ഉയർച്ച ഉണ്ടാകുന്നുണ്ട്. ഇത് തുടർന്നാൽ നമ്മുടെ ആരോഗ്യ മേഖലക്ക് താങ്ങാൻ കഴിയുന്നതിലും അധികം കോവിഡ് രോഗികൾ സംസ്ഥാനത്ത് പ്രതിദിനം ഉണ്ടാകുമെന്നും, അവർക്ക് കൃത്യമായ ചികിൽസ നൽകാൻ സാധിക്കാതെ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സാഹചര്യങ്ങൾ ഇത്തരത്തിൽ ഗുരുതരമാകുന്നത് തടയുന്നതിനായി നാം ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്ന പ്രചരണം തെറ്റാണെന്നും, പരമാവധി ആളുകൾ വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ രജിസ്ട്രേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന പരാതികൾക്ക് കാരണം വാക്സിന്റെ കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also : ജീവവായു തേടി ജനം; ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ; ലക്ഷങ്ങളുടെ ഇടപാടെന്ന് ഹൈക്കോടതി