കാസർഗോഡ്: നാട്ടിൽ പുലി ഇറങ്ങിയെന്ന പേടി വേണ്ടെന്നും കാട്ടുപൂച്ചയെയാണ് കണ്ടതെന്നും വനംവകുപ്പ്. പുലിയെ കണ്ടുവെന്ന നാട്ടുകാരുടെ പരാതിയിൽ പെരിയ ചെർക്കാപ്പാറയിൽ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ അനുസരിച്ച് ഇവിടെ ഇറങ്ങിയത് കാട്ടുപൂച്ചയാണ് എന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
ഇവിടെ ഒരു വീട്ടിലെ കോഴിക്കൂടിനു സമീപത്തേക്ക് പുലി വന്നതായി വീട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടിനു സമീപത്ത് കാൽപാടുകളും കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൂടിനു സമീപത്തായി ക്യാമറ സ്ഥാപിച്ചത്. എന്നാൽ ദൃശ്യത്തിലുള്ളത് കാട്ടു പൂച്ചയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ അഷ്റഫ് പറഞ്ഞു.
അതേസമയം പെരിയ ചെക്യാർപ്പിൽ പുലിയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇത് വനംവകുപ്പിന് അയച്ചു നല്കിയെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് വനം വകുപ്പ് 2 ക്യാമറകൾ സ്ഥാപിച്ചുവെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല. മാവുങ്കാൽ മേലടുക്കത്തും പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടിരുന്നു. പുല്ലൂർ-പെരിയ പഞ്ചായത്തിലെ മീങ്ങോത്തും കൊടവലം പൂത്തക്കാലിലും പുലിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
Malabar News: മാലിന്യം നിറഞ്ഞ ഇടങ്ങളിൽ ഇനി പൂക്കൾ വിടരും; മാതൃകയായി തിരൂരങ്ങാടി നഗരസഭ