വടകര: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ഓരോ ദിവസം കഴിയുംതോറും കടുപ്പിക്കുന്ന വേളയിലും വാക്‌സിനേഷൻ സെന്ററുകളിൽ വ്യാപകമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതായി പരാതി. വടകര ജില്ലാ ആശുപത്രിയിൽ ക്രമീകരിച്ചിരിക്കുന്ന വാക്‌സിനേഷൻ സെന്ററിൽ ആളുകൾ കൂട്ടമായെത്തിയതോടെ വിമർശനങ്ങൾ ഉയരുകയാണ്.
യാതൊരുവിധ കോവിഡ് മുൻകരുതലുകളും പാലിക്കാതെയാണ് ഇവിടെ ജനങ്ങൾ തടിച്ചു കൂടുന്നത്. എന്നാൽ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ ആശുപത്രി അധികൃതർ തയ്യാറാവുന്നില്ല. സാമൂഹിക അകലം അടക്കമുള്ള അടിസ്‌ഥാന കാര്യങ്ങൾ പോലും വാക്‌സിനേഷൻ സെന്ററിൽ ഉറപ്പ് വരുത്താൻ കഴിയാത്ത അധികൃതർക്ക് എതിരെ പരാതിയുമായി നിരവധി പേരാണ് രംഗത്ത് വന്നത്.
വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് ഇവിടെ വാക്‌സിനേഷൻ നടക്കുന്നതെന്ന് വളണ്ടിയർമാർ ഉൾപ്പടെ സമ്മതിക്കുകയും ചെയ്യുന്നു. പരാതികൾ ഉയർന്നിട്ടും ഇതുവരെയും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മുതിർന്ന പൗരൻമാരാണ് ഇവിടെ വാക്‌സിൻ സ്വീകരിക്കാൻ കൂടുതലായി എത്തിയിരിക്കുന്നത്. ഇത് പോലും കണക്കിലെടുക്കാതെയാണ് സെന്ററിന്റെ പ്രവർത്തനം.
സംസ്‌ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട് ചെയ്യുന്ന ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. അതിൽ തന്നെ കോഴിക്കോട് കോർപ്പറേഷൻ കഴിഞ്ഞാൽ വടകര മുനിസിപ്പാലിറ്റിയിലാണ് കൂടുതൽ പേർക്ക് രോഗബാധ സ്‌ഥിരീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങളും നഗരസഭയിൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെയൊക്കെ വെല്ലുവിളിക്കുന്ന നിലയിലാണ് വടകര ജില്ലാ ആശുപത്രിയിലെ കോവിഡ് വാക്‌സിനേഷൻ സെന്ററിന്റെ നിലവിലെ പ്രവർത്തനം.
More Kozhikode News: മോഷണം പോയത് മുപ്പതിലേറെ ബൈക്കുകൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ