കോഴിക്കോട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 30ലേറെ ബൈക്കുകൾ മോഷ്‌ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ. ഇവർ മോഷ്‌ടിച്ച ബൈക്കുകളിൽ 12 എണ്ണം മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുത്തു.
ഒന്നര വർഷത്തിനുള്ളിൽ മെഡിക്കൽ കോളേജ്, ചേവായൂർ, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളുടെ അതിർത്തിയിൽപ്പെട്ട പ്രദേശത്തു നിന്നുമാണ് ബൈക്കുകൾ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ നാലുപേർ അടങ്ങിയ സംഘത്തെപ്പറ്റി സൂചന ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേരെ പിടികൂടുകയും ആയിരുന്നു.
ഇവരെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 ബൈക്കുകൾ കണ്ടെത്തിയത്. മോഷ്‌ടിച്ച ചില ബൈക്കുകൾ പൊളിച്ച് ആക്രിക്കടയിൽ വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ബൈക്കുകൾ കുറ്റിക്കാട്ടിൽ മറച്ചുവച്ച് ആവശ്യമുള്ളപ്പോൾ എടുത്ത് വിലസി നടക്കുക, കേടായാൽ വഴിയിൽ ഉപേക്ഷിക്കുക തുടങ്ങിയവയാണ് ഇവരുടെ രീതി.
പിടിയിലായ, 17 വയസ് പ്രായമുള്ള നാലു പേരെയും ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ ശേഷം രക്ഷിതാക്കളൊടൊപ്പം വിട്ടയച്ചു. ഒരു മാസത്തിനുള്ളിൽ കൗൺസലിങ് നൽകുമെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ കോളേജ് അസി. കമ്മീഷണർ എൻ മുരളീധരന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് ബെന്നി ലാലുവിന്റെയും എസ്ഐ ടോണി ജെ മറ്റത്തിന്റെയും മേൽനോട്ടത്തിൽ മെഡിക്കൽ കോളേജ് എസ്ഐമാരായ ടിഎം വിപിൻ, പികെ ജ്യോതി, എഎസ്ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ബൈക്കുകൾ പിടിച്ചെടുത്തത്. സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, രാരിഷ്, സനിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Malabar News: വധുവിന് പ്രായപൂർത്തി ആയില്ല; വരനും വധൂവരൻമാരുടെ മാതാപിതാക്കളും പിടിയിൽ