ചെന്നൈ: വെള്ളിത്തിര വിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയ കമൽ ഹാസന് കന്നിയങ്കത്തിൽ കാലിടറി. നിയമസഭാ പോരാട്ടത്തിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മക്കൾ നീതി മയ്യത്തിന്റെ ടിക്കറ്റിൽ മൽസരിച്ച കമലിന് ഒടുവിൽ പരാജയം സമ്മതിക്കേണ്ടിവന്നു.
ശക്തമായ ത്രികോണ മൽസരം നടന്ന മണ്ഡലത്തിൽ 1,500 വോട്ടിനാണ് കമൽ ഹാസൻ പരാജയം ഏറ്റുവാങ്ങിയത്. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ ദേശീയ അധ്യക്ഷയായ വനതി ശ്രീനിവാസനാണ് ഇവിടെ വിജയിച്ചത്. വനതിയുടെ കന്നി തിരഞ്ഞെടുപ്പ് വിജയമാണിത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ മയൂര ജയകുമാറായിരുന്നു ഇവിടത്തെ ഡിഎംകെ മുന്നണി സ്ഥാനാർഥി.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ കമലായിരുന്നു മുന്നിൽ. ഏതാണ്ട് പകുതിയായപ്പോൾ കോൺഗ്രസിന്റെ മയൂര ജയകുമാർ ലീഡ് പിടിച്ചു. അതുവരെ മൂന്നാം സ്ഥാനത്തായിരുന്ന വനതി അവസാന റൗണ്ടിലാണ് മുന്നേറ്റം നടത്തിയത്. ഒടുവിൽ ഫോട്ടോഫിനിഷിൽ വിജയിക്കുകയും ചെയ്തു. കോൺഗ്രസ് ഇവിടെ മൂന്നാമതായി.
Read also: എറണാകുളത്ത് ‘ബിഗ് ഫാക്ടർ’ ആവാൻ കഴിയാതെ ട്വന്റി-20