ഹരിപ്പാട്: കൃത്രിമ ഗർഭധാരണത്തിലൂടെ എഴുപത്തിയൊന്നുകാരി പ്രസവിച്ച പെൺകുഞ്ഞ് 45 ദിവസത്തെ സ്‌നേഹവാൽസല്യങ്ങൾ ഏറ്റുവാങ്ങി വിധിക്ക് കീഴടങ്ങി. രാമപുരം ഏഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമ മാർച്ച് 18ന് ജൻമം നൽകിയ പെൺകുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്‌ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ശസ്‌ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് തൂക്കവും പ്രതിരോധ ശേഷിയും കുറവായതിനാൽ കഴിഞ്ഞ 40 ദിവസം നിരീക്ഷണത്തിലായിരുന്നു. ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 28നാണ് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. സുധർമയും ഭർത്താവ് റിട്ട. പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെയാണ് പരിചരിച്ചുവന്നത്. കുഞ്ഞിന്റെ തൂക്കം ഉയർന്നതിന്റെ സന്തോഷത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഒന്നര വർഷം മുൻപ് 35 വയസുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞ് കൂടിവേണമെന്ന് സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്. ഇതിന് പിന്നാലെ കൃത്രിമ ഗർഭധാരണത്തിലൂടെ പെൺകുഞ്ഞിന് ജൻമം നൽകുകയായിരുന്നു.
Read also: എന്‍ഡിഎയില്‍ കലാപം; ബിഡിജെഎസ് മുന്നണി വിട്ടേക്കും