ഫറോക്ക്: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മിനി ലോക്ക്ഡൗണിന്റെ ഭാഗമായി പരിശോധന ശക്‌തമാക്കി പോലീസ്. അനാവശ്യമായി എത്തിയ 44 വാഹനങ്ങൾ പിടികൂടുകയും കോവിഡ് മാനദണ്ഡം ലംഘിച്ച 176 പേർക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തു. ജില്ലാ അതിർത്തികളിലും വിവിധ സ്‌റ്റേഷൻ പരിധികളിലും വാഹനങ്ങൾ തടഞ്ഞ്, അത്യാവശ്യക്കാരെ മാത്രമാണ് കടത്തിവിട്ടത്. വാഹനങ്ങളിലും മറ്റും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ എത്തിയവർക്ക് പിഴ ചുമത്തുകയും ചെയ്‌തു.
രാമനാട്ടുകര നിസരി ജങ്ഷൻ, ബൈപാസ് ജങ്ഷൻ, വൈദ്യരങ്ങാടി, ഫറോക്ക് ടൗൺ, കോട്ടക്കടവ്, കടലുണ്ടിക്കടവ്, നല്ലളം ബസാർ, അരീക്കാട്, മാത്തോട്ടം, മാറാട്, ബേപ്പൂർ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ദേശീയപാതയിൽ എത്തുന്ന മുഴുവൻ വാഹനങ്ങളും തടഞ്ഞു പോലീസ് പരിശോധിച്ചു.
നിയന്ത്രണങ്ങൾ ലംഘിച്ച് എത്തിയ 17 വാഹനങ്ങൾ പിടികൂടിയ നല്ലളം പോലീസ് 103 പേർക്കെതിരെ നടപടിയെടുത്തു. 11 വാഹനങ്ങൾ പിടികൂടിയ ഫറോക്ക് പോലീസ് 40 പേർക്കുമേൽ പിഴ ചുമത്തി. 11 വാഹനങ്ങളാണ് മാറാട് പോലീസ് പിടികൂടിയത്. 27 പേർക്ക് പിഴ ചുമത്തുകയും ചെയ്‌തു. ബേപ്പൂരിൽ 5 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. 6 പേർക്ക് പിഴ ചുമത്തി.
കർശന നിയന്ത്രണങ്ങളുണ്ടായിട്ടും ഇന്നലെ രാവിലെ മുതൽ ഒട്ടേറെ വാഹനങ്ങൾ നിരത്തിൽ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അതേസമയം ഏറെയും അടിയന്തര യാത്രക്കാരായിരുന്നു. കൃത്യമായ വിവരങ്ങൾ ശേഖരിച്ചാണ് പോലീസ് വാഹനങ്ങൾ കടത്തി വിടുന്നത്. മിക്കവരും സത്യവാങ്മൂലം കൈയ്യിൽ കരുതിയിരുന്നു.
Read Also: സ്‌നേഹ വാൽസല്യങ്ങൾക്ക് വിട; 71കാരി പ്രസവിച്ച പെൺകുഞ്ഞിന് 45ആം ദിവസം ദാരുണാന്ത്യം