തിരുവനന്തപുരം : സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്ഥാനത്തിന് അടുത്ത നാല് ദിവസത്തേക്കുള്ള ഓക്സിജൻ കരുതലുണ്ടെന്നും, ഇനിയും വലിയ രീതിയിൽ ഓക്സിജൻ പ്രതിദിനം ആവശ്യമായതിനാൽ അതിന് വേണ്ട നടപടികൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ചില ആശുപത്രികൾ സംവിധാനവുമായി ബന്ധപ്പെടാതെ നിൽക്കുന്നുണ്ടെന്നും, അവർ പെട്ടന്നാണ് ഓക്സിജൻ ആവശ്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചില ആശുപത്രികൾ ഓക്സിജൻ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വർധനവുണ്ടാവുമ്പോൾ സ്റ്റോക്ക് ചെയ്യാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓക്സിജൻ ലഭ്യതയിൽ സംസ്ഥാനത്ത് നിലവിൽ പരിഭ്രാന്തിയുടെ ആവശ്യം ഇല്ലെന്നും, ഓക്സിജൻ ലഭ്യത വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും ഓക്സിജൻ കൂടുതൽ വേണമെന്ന് ആവശ്യപ്പെടും. അക്കാര്യത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also : ഓക്സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സ്; സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ