ലണ്ടൻ: ലേബർ സ്ഥാനാർഥിയും നിലവിലെ മേയറുമായ സാദിഖ് ഖാൻ വീണ്ടും ലണ്ടനിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ ലണ്ടൻ മേയറായി സേവനം അനുഷ്ഠിക്കുന്ന ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും മുൻ മനുഷ്യാവകാശ അഭിഭാഷകനുമാണ് സാദിഖ് അമൻ ഖാൻ. 2005 മുതൽ 2016 വരെ ടൂട്ടിംഗിലെ പാർലമെന്റ് അംഗമായിരുന്നു ഇദ്ദേഹം.
സിറ്റി ഹാളിൽ കൺസർവേറ്റീവ് എതിരാളി ഷോൺ ബെയ്ലിക്കെതിരെ രണ്ടാം തവണ വിജയം നേടിയത് ഈ 50കാരന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ ശ്രദ്ധേയമായ കാര്യമാണ്. പടിഞ്ഞാറൻ തലസ്ഥാനത്തെ ആദ്യ മുസ്ലിം മേയർ എന്ന പ്രത്യേകത കൂടി സാദിഖ് ഖാനുണ്ട്. 2016ൽ ബോറിസ് ജോൺസൺ മേയർ സ്ഥാനം ഒഴിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് സാദിഖ് ഖാൻ അധികാരത്തിലെത്തിയത്.
ലേബർ പാർട്ടിയിൽ ചേർന്ന ഖാൻ, 1994 മുതൽ 2006 വരെ ലണ്ടൻ ബറോ ഓഫ് വാണ്ട്സ്വർത്തിന്റെ കൗൺസിലറായിരുന്നു . 2005ലെ പൊതുതിരഞ്ഞെടുപ്പിൽ ടൂട്ടിംഗിന്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പ്രധാനമന്ത്രി ടോണി ബ്ളെയറിന്റെ നിരവധി നയങ്ങളെ പരസ്യമായി വിമർശിച്ച് ജനപിന്തുണ നേടിയെടുത്തു.
തിരഞ്ഞെടുപ്പിൽ സാദിഖ് ഖാൻ 55.2 ശതമാനം വോട്ട് നേടിയപ്പോള്‍ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ സ്ഥാനാർഥി ഷാൻ ബെയ്ലിക്ക് 44.8 ശതമാനം വോട്ടാണ് ലഭിച്ചത്. ‘ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ലണ്ടനിലെ നിവാസികള്‍ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഞാൻ അത്യധികം വിനീതനാണ്- ഖാൻ പറഞ്ഞു. തന്റെ രണ്ടാം കാലാവധി “വിവിധ സമുദായങ്ങൾക്കിടയിലെ ദൂരം കുറക്കാനും സിറ്റി ഹാളിനും സർക്കാരിനുമിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഖാൻ വ്യക്തമാക്കി.
Also Read: ലോക്ക്ഡൗണില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം; 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി