ചിത്രകൂട്: വെള്ളിയാഴ്ച രാവിലെ ഉത്തർപ്രദേശിലെ ചിത്രകൂടിലുള്ള ജയിലിൽ നടന്ന വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് മുകിം കാല, എംഎൽഎ മുക്താർ അൻസാരിയുടെ സഹായി മെരാജുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടവരിൽ രണ്ടുപേർ. ഇരുവരെയും വെടിവെച്ച അൻഷു എന്ന അന്തേവാസിയും കൊല്ലപ്പെട്ടു. ഇവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജയിൽ അധികൃതർ നടത്തിയ വെടിവെപ്പിലാണ് മൂന്നാമനായ അൻഷു കൊല്ലപ്പെട്ടത്.
അന്തേവാസികൾ തമ്മിലുള്ള വാക്കുതർക്കം അക്രമത്തിലേക്ക് നീങ്ങിയതോടെ ജയിൽ ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. എന്നാൽ അൻഷു പോലീസുകാരുടെ സർവീസ് തോക്ക് കൈക്കലാക്കുകയും മറ്റു രണ്ടുപേർക്ക് നേരെ വെടിവെക്കുകയും ചെയ്തു. 5 അന്തേവാസികളെ തടവിലാക്കിയ അൻഷു ഇവരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി.
ഉടൻ തന്നെ ജയിൽ അധികൃതർ ജില്ലാ മജിസ്ട്രേറ്റിനെയും ചിത്രകൂട് എസ്പിയേയും വിവരമറിയിച്ചു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇവർ അൻഷുവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. കൂടാതെ തടവിലാക്കിയ മറ്റു 5 പേരെയും കൂടി കൊല്ലുമെന്നും ഭീഷണി ഉയർത്തി. തുടർന്ന് പോലീസും അൻഷുവും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
Read also: വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ പോസ്റ്റർ; 5 പേർ അറസ്റ്റിൽ