ന്യൂഡെൽഹി: വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പോസ്‌റ്റർ പതിപ്പിച്ചതിന് 5 പേരെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. വടക്ക് കിഴക്കൻ ഡെൽഹിയിലെ ട്രാൻസ് യമുന ഭാഗത്തുനിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. എന്നാൽ അറസ്‌റ്റ് ചെയ്‌ത വ്യക്‌തികളുടെ പേരുവിവരങ്ങളും അറസ്‌റ്റിന്റെ മറ്റു വിശദാംശങ്ങളും പുറത്തുവിടാൻ പോലീസ് അധികൃതർ തയാറായിട്ടില്ല.
ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നതടക്കമുള്ള ചോദ്യങ്ങളാണ് പോസ്‌റ്ററിലുള്ളത്. ഇതിലെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്‌തു. ഏതെങ്കിലും സ്‌ഥാപനത്തിന്റേയോ വ്യക്‌തിയുടെയോ പേര് പോസ്‌റ്ററിൽ നൽകിയിട്ടില്ല. പോസ്‌റ്റർ ചർച്ചയായതോടെ കേസെടുക്കാൻ പോലീസ് അധികൃതർ തയ്യാറാവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോസ്‌റ്റർ പതിച്ചവരെ കണ്ടെത്തിയത്. എന്നാൽ തങ്ങളെ ഒരു കൗൺസിലറാണ് പോസ്‌റ്റർ പതിപ്പിക്കാനുള്ള ജോലി ഏൽപ്പിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നും അറസ്‌റ്റിലായവർ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 കേസുകളാണ് ഇവർക്ക് എതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇവരിൽ നിന്ന് കൂടുതൽ പോസ്‌റ്ററുകളും കണ്ടെടുത്തിട്ടുണ്ട്.
Read also: ‘കോവിഡ് നിയന്ത്രിക്കാനും, ഓക്‌സിജൻ ലഭ്യത കൂട്ടാനും സാധ്യമായതെല്ലാം ചെയ്യുന്നു’; പ്രധാനമന്ത്രി