ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പോസ്‌റ്റർ പതിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിൽ. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചുള്ള പോസ്‌റ്ററുകൾ പതിപ്പിച്ചതിനാണ് ഡെൽഹിയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
‘നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ എന്തിനാണ് വിദേശ രാജ്യങ്ങൾക്ക് നൽകിയത്’ എന്നെഴുതിയ പോസ്‌റ്ററുകളാണ് ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചത്. വ്യാഴാഴ്‌ച രാത്രി മുതലാണ് പോസ്‌റ്ററുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സെക്ഷൻ 188 പ്രകാരം 17 എഫ്ഐആറുകളാണ് വിവിധ ജില്ലകളിൽ ഇതുവരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യുമെന്ന് ഡെൽഹി പോലീസ് വ്യക്‌തമാക്കി. പോസ്‌റ്ററുകൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്‌റ്ററുകൾ പതിച്ച ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും പോലീസ് വ്യക്‌തമാക്കി.
അതേസമയം, മറ്റൊരാൾക്ക് വേണ്ടിയാണ് പോസ്‌റ്റർ പതിപ്പിച്ചതെന്ന് അറസ്‌റ്റിലായ ഒരാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇതിനായി 500 രൂപ ലഭിച്ചതായും ഇയാൾ പറഞ്ഞു.
Read also: ബ്ളാക്ക് ഫംഗസ് സാന്നിധ്യം അപൂർവമായി കേരളത്തിലും; മുഖ്യമന്ത്രി