തിരുവനന്തപുരം: 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ പ്രക്രിയക്ക് സംസ്‌ഥാനത്ത് ഇന്ന് തുടക്കമാകും. കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ സ്വീകരിക്കാൻ കഴിയുക. വാക്‌സിൻ അനുവദിക്കപ്പെട്ടവർക്ക് ഇതു സംബന്ധിച്ച സന്ദേശം മൊബൈൽ ഫോണിൽ ലഭിക്കും. 18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുക.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹ ബാധിതർ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവർക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഡോക്‌ടറുടെ സാക്ഷ്യപത്രം സഹിതം വേണം ഇവർ അപേക്ഷിക്കാൻ. ഇവർക്കായി പ്രത്യേക സജ്‌ജീകരണം ഏർപ്പെടുത്തും.
വാക്‌സിനേഷൻ കേന്ദ്രത്തിൽ അപ്പോയ്ന്റ്മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റു അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധ രോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌പോട് രജിസ്ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവർ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം.
അതേസമയം, ഈ വിഭാഗത്തിൽ ഇതുവരെ 35,000 പേർ വാക്‌സിനുവേണ്ടി രജിസ്‌റ്റർ ചെയ്‌തു. ഇതിൽ 1,000 പേരുടെ അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തതിനാൽ നിരസിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
Read also: ലോക്ക്‌ഡൗൺ ഫലപ്രദം; സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു