തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ ഫലം കാണുന്നു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ) കുറവ് രേഖപ്പെടുത്തി. മൂന്ന് ശതമാനത്തോളം കുറവാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. മെയ് അവസാനത്തോടെ കോവിഡ് ബാധിച്ച് ചികിൽസയിലുള്ളവരുടെ എണ്ണം മൂന്ന് ലക്ഷമായി കുറയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തീവ്രവ്യാപനം തുടരും.
ഒന്നര മാസത്തിനിടെ കേരളത്തിന് ആശ്വാസമാവുകയാണ് കണക്കുകൾ. മെയ് 12ന് 29.75 രേഖപ്പെടുത്തിയ ടിപിആർ ഇന്നലെ 25.61 ആയി താഴ്‌ന്നു. ഈ നില തുടർന്നാൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മെയ് 25ഓടെ നാല് ലക്ഷമായും 30നകം മൂന്നര ലക്ഷമായും കുറയുമെന്നാണ് സർക്കാരിന്റെ പ്രൊജക്ഷൻ റിപ്പോർട്. കോഴിക്കോട് ജില്ലയിൽ ഉൾപ്പടെ വ്യാപനതോത് കുറഞ്ഞിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്നതായാണ് റിപ്പോർട്. കോട്ടയത്തും നിരക്ക് ഉയർന്നേക്കാമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഐസിയു ബെഡുകൾ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിൽ കിടക്കകൾക്ക് ക്ഷാമം നേരിട്ടേക്കാമെന്നും മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്.
Also Read: അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി