ന്യൂഡെൽഹി: മന്ത്രിസഭയിൽനിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം ദേശീയ നേതാക്കൾക്ക് അതൃപ്തിയെന്ന് സൂചന. ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്ഥാന ഘടകമാണ് തീരുമാനമെടുത്തതെന്നും അതിനാൽ തന്നെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവർക്കുണ്ടെന്നും വൃന്ദ കാരാട്ട് പ്രതികരിച്ചു.
കോവിഡ് പ്രതിരോധത്തിൽ രാജ്യാന്തര തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു കെകെ ശൈലജ. പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിൽ ശൈലജ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാൽ അവസാനഘട്ടത്തിൽ അവരെ ഒഴിവാക്കിയതിൽ സിപിഎമ്മിന്റെ കേന്ദ്ര നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം പല സംസ്ഥാന നേതാക്കളേയും വിളിച്ച് അവർ അറിയിച്ചു എന്നാണ് സൂചനകൾ. കെകെ ശൈലജക്ക് ഇളവ് നൽകാമായിരുന്നു എന്നാണ് അവരുടെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന ഘടകം തന്നെ കാരണം വിശദീകരിക്കട്ടെ എന്ന തരത്തിലാണ് പലരിൽ നിന്നും പ്രതികരണം ഉണ്ടായത്.
വിഷയത്തിൽ പരസ്യ പ്രതികരണം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാനുള്ള സാധ്യത കുറവാണ്. സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ സംഭവം വിവാദമാക്കാൻ കേന്ദ്ര നേതൃത്വത്തിനും താൽപര്യം ഉണ്ടാവില്ല.
Read Also: പാർട്ടി തീരുമാനം അംഗീകരിക്കുന്നു; കെകെ ശൈലജ