തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനത്ത് രമേശ് ചെന്നിത്തല തുടരുമോയെന്നതില്‍ ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്.
സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് ഒരുവിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിച്ചപ്പോള്‍ ചെന്നിത്തലയെ പിന്തുണക്കാനാണ് എ ഗ്രൂപ്പിലെ ധാരണ. പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് അഭിപ്രായം സ്വരൂപിക്കുന്നതിന് ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഗാർഖേയും വൈത്തിലിംഗവും സംസ്‌ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി.
എംഎല്‍എമാരെ കൂടാതെ എംപിമാരും രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങളുമായും കേന്ദ്ര പ്രതിനിധികള്‍ ഒറ്റക്കൊറ്റക്ക് ചർച്ച നടത്തി. സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് നേതാക്കളില്‍ പലരും വ്യക്‌തിഗത കൂടിക്കാഴ്‌ചയില്‍ ആവശ്യപ്പെട്ടു. തൊലിപ്പുറത്തെ ചികിൽസ കൊണ്ട് കാര്യമില്ല. തിരുത്തലുകള്‍ക്ക് തയാറാകാത്തതാണ് തുടർച്ചയായ തിരിച്ചടികള്‍ക്ക് കാരണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ചെന്നിത്തലക്ക് പുറമെ വിഡി സതീശന്റെയും തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെയും പേരുകളും പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്.
Also Read: എൻസിപിയിൽ മന്ത്രിസ്‌ഥാനം പങ്കിടലില്ല; എകെ ശശീന്ദ്രന് തന്നെ ചുമതല