നെയ്പിദോ: മ്യാൻമറിൽ അക്രമങ്ങൾ രൂക്ഷമായി തുടരവെ, ഫെബ്രുവരി 1ന് സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം 828 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി അസിസ്റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി) അറിയിച്ചു. ‘മെയ് 26 വരെ 828 പേർ ഈ ഭരണകൂട അട്ടിമറിക്ക് എതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്’ എഎപിപി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആകെ 4,330 പേർ തടങ്കലിൽ കഴിയുകയാണെന്നും റിപ്പോർട് ചൂണ്ടികാണിക്കുന്നു.
കൊല്ലപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങിൽ പോലും പട്ടാളം വെടിയുതിർക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. സൈനിക ഭീകരതക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ മ്യാൻമറിൽ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ രാജ്യത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കണമെന്ന് സൈന്യം ഉത്തരവിട്ടിരുന്നു.
എന്നാൽ സൈന്യത്തിനെതിരെ പ്രക്ഷോഭങ്ങളിൽ പങ്കാളികളായ അധ്യാപകരും വിദ്യാർഥികളും ഉത്തരവ് തള്ളി. അതിന് ശേഷം ഭരണകൂടത്തിനെതിരെ നടക്കുന്ന സമരങ്ങൾ അടിച്ചമർത്താൻ പട്ടാളം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.
കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേടുകളും അഴിമതിയും നടന്നെന്നാരോപിച്ച് 2021 ഫെബ്രുവരി ഒന്നിന് പാർലമെന്റ് സമ്മേളനത്തിന് മുൻപായാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടന്നത്.
Read Also: വായ്പാത്തട്ടിപ്പ്; ആന്റിഗ്വയിൽ നിന്ന് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ