ന്യൂഡെൽഹി : സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തടയാനാകില്ലെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യവുമായാണ് ഹരജി സമർപ്പിച്ചത്. എന്നാൽ ഹൈക്കോടതി ഹരജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും, ഒരു ലക്ഷം രൂപ പിഴ ചുമത്തി ഹരജി തള്ളുകയും ചെയ്‌തു.
ചീഫ് ജസ്‌റ്റിസ് ഡിഎൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രത്യേക ഉദ്ദേശത്തോടെയാണ് ഹരജിക്കാരൻ ഹൈക്കോടതിയിൽ എത്തിയതെന്നും കോടതി വിമർശനം ഉന്നയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ തുടർന്നാൽ രോഗവ്യാപനം ഉയരുമെന്ന് ചൂണ്ടിക്കാട്ടി ചിത്രകാരൻ സൊഹൈൽ ഹാഷ്‌മി, വിവർത്തക അന്യ മൽഹോത്ര എന്നിവരാണ് ഹരജി സമർപ്പിച്ചത്.
എന്നാൽ ഹരജി നിയമ പ്രക്രിയയുടെ പൂർണമായ ദുരുപയോഗമാണെന്നും, സെൻട്രൽ വിസ്‌ത പദ്ധതി മുടക്കാനുള്ള നീക്കമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്‌തമാക്കി. കൂടാതെ ഹരജിക്കാരന് പിഴ ഈടാക്കി ഹരജി തള്ളണമെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലത്ത് തന്നെയാണ് ജോലിക്കാർ താമസിക്കുന്നതെന്നും, അവർ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സെൻട്രൽ വിസ്‌ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ വലിയ വിമർശനങ്ങളും, വിവാദങ്ങളും ഉയർന്നിരുന്നു. അതിനാൽ നിർമാണ പ്രവർത്തനത്തിന് താൽകാലിക സ്‌റ്റേ ഏർപ്പെടുത്തണമെന്നാണ് ഹരജിയിൽ വ്യക്‌തമാക്കിയത്. കൂടാതെ നിർമാണ പ്രവർത്തനങ്ങളെ അവശ്യ സേവനങ്ങളിൽ ഉൾപ്പെടുത്തിയതിനെയും ഹരജിയിൽ ചോദ്യം ചെയ്‌തിരുന്നു.
Read also : ചീഫ് സെക്രട്ടറിയെ തിരിച്ചയക്കില്ല; പ്രധാനമന്ത്രിക്ക് മമതയുടെ മറുപടി