വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൊണ്ട് രണ്ട് മില്യൺ ഡൗൺലോഡ് എന്ന അത്യപൂർവ നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമാണ് ക്ളബ്ഹൗസ്. ലൈവ് പോഡ്കാസ്റ്റിങ് കൂടുതൽ കൃത്യമായും, വ്യക്തതയോടെയും ചെയ്യുന്ന ഈ ആപ്പിന് ലഭിച്ച സ്വീകാര്യത അതിശയിപ്പിക്കുന്നതാണ്. നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പിൽ സജീവമാണ്. എന്നാലിപ്പോഴിതാ താൻ ക്ളബ്ഹൗസിൽ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ.
‘ഞാൻ ക്ളബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്. അതൊട്ടും നല്ല കാര്യമല്ല’; ദുൽഖർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ദുൽഖറിന്റെ പേരിൽ നിരവധി ഫേക്ക് പ്രൊഫൈലുകളാണ് ക്ളബ്ഹൗസിലുള്ളത്. ഈ സാഹചര്യത്തിലാണ് ദുൽഖർ തന്നെ ഇതിനെതിരെ രംഗത്തെത്തിയത്.
നേരത്തെ ഐഒഎസിൽ മാത്രം ലഭിച്ചുകൊണ്ടിരുന്ന ക്ളബ്ഹൗസ് മെയ് 21 മുതലാണ് ആൻഡ്രോയ്ഡിലും ലഭ്യമായി തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ളബ്ഹൗസ് യുവ തലമുറയുടെ ഇടയിൽ തരംഗമായി കഴിഞ്ഞു. ഒരു സെമിനാർ ഹാളിലോ, ബിസിനസ് മീറ്റിംഗിലോ, ഓൺലൈൻ ക്ളാസിലോ ലഭിക്കുന്ന സേവനങ്ങൾ എല്ലാം തന്നെ ഈ ആപ്പിലും ലഭ്യമാണ്, എന്നാൽ വിഷ്വൽ സപ്പോർട്ടോടുകൂടി അല്ലെന്ന് മാത്രം. ശബ്ദ സന്ദേശങ്ങൾ മാത്രമാണ് ക്ളബ്ഹൗസിലൂടെ നിങ്ങൾക്ക് കൈമാറാൻ കഴിയുക.
Read Also: പ്രവാസികളുടെ വാക്സിനേഷൻ; പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം