ചട്ടഞ്ചാൽ: കോവിഡിന്റെ മൂന്നാം തരംഗം ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രാണവായുവിന്റെ പ്രാധാന്യം മനസിലാക്കി ജില്ലാ പഞ്ചായത്ത് മുൻകൈയ്യെടുത്ത് തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയിൽ ഓക്‌സിജൻ പ്‌ളാന്റ് സ്‌ഥാപിക്കുന്നത് പുതിയ ചുവടുവെയ്‌പ്പും മാതൃകയുമാണെന്ന് മന്ത്രി എംവി ഗോവിന്ദൻ. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്‌ളാന്റിന്റെ ശിലാസ്‌ഥാപന ചടങ്ങ് ഉൽഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഒട്ടേറെ പേർക്ക് ജീവൻ നഷ്‌ടമായത് ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്നായിരുന്നു. ഡെൽഹിയിൽ ഉൾപ്പടെ രാജ്യത്തിന്റെ പല ഭാഗത്തും ഓക്‌സിജന്റെ അപര്യാപ്‌തത മനുഷ്യജീവന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്‌ത ഘട്ടത്തിലാണ് ഓക്‌സിജനും ചികിൽസക്ക് അത്യാവശ്യമാണെന്ന കാര്യം ജനങ്ങൾ മനസിലാക്കിയത്.
രാജ്യത്ത് ഓക്‌സിജൻ ദൗർലഭ്യം രൂക്ഷമാകുമ്പോഴും മരണങ്ങളില്ലാതെ കേരളത്തെ പിടിച്ചു നിർത്താൻ ഇവിടുത്തെ ആരോഗ്യ സംവിധാനത്തിനായെന്ന് മന്ത്രി പറഞ്ഞു. പ്രതിസന്ധിയെ നേരിടാൻ സംസ്‌ഥാനത്താകെ 35 ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ടെലി മെഡിസിനും തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള പൾസ് ഓക്‌സീ മീറ്ററുകളുടെ വിതരണം സിഎച്ച് കുഞ്ഞമ്പു എംഎൽഎയും ഉൽഘാടനം ചെയ്‌തു.
Also Read: വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ