കൊച്ചി: ഒരു കോടി ഡോസ് കോവിഡ് വാക്‌സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. സംസ്‌ഥാനത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഹൈക്കോടതി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസർക്കാർ നിശ്‌ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ നൽകാൻ കഴിയൂ എന്ന് നിർമാണ കമ്പനികൾ അറിയിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ചത്തേക്ക് മാറ്റി. പുതിയ വാക്‌സിൻ വിതരണ നയം സംബന്ധിച്ച് നാളെ നിലപാടറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
വാക്‌സിൻ നയത്തിൽ നിലപാട് മാറ്റി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ജൂൺ 21 മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം.
സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്‌സിൻ വാങ്ങി നൽകും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവൂ എന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി; അന്വേഷണം ക്രൈം ബ്രാഞ്ചിന്