കാസർഗോഡ്: സംസ്ഥാന ബജറ്റിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സമരമുറ്റം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ദുരിതബാധിതർ അവരുടെ വീട്ടുമുറ്റം കേന്ദ്രീകരിച്ചാണ് സമരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി ദുരിതബാധിതരെ കൈവിടരുതെന്ന അപേക്ഷയുമായാണ് സമരം.
2019ൽ സെക്രട്ടറിയറ്റ് സമരത്തെ തുടർന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ ഇനിയെങ്കിലും പാലിക്കണമെന്ന് ജനകീയമുന്നണി ആവശ്യപ്പെട്ടു. 2017ലെ സുപ്രീംകോടതി വിധി നടപ്പാക്കാത്തത് ദുരിതബാധിതരോടുള്ള വെല്ലുവിളിയാണ്. സർക്കാർ പരിഹാരം കണ്ട് ദുരിതബാധിതരോടുള്ള ബാധ്യത നിറവേറ്റാൻ ആർജവം കാണിക്കണം. ജില്ലാ ഭരണാധികാരിയായ കളക്ടർ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട് അംഗീകരിക്കുകയാണെങ്കിൽ പുനരധിവാസ പദ്ധതി നിർത്തേണ്ടിവരും. നിലവിൽ ദുരിതബാധിതരായ 6,727 പേരെയും വിദഗ്ധ ഡോക്ടർമാർ പുനഃപരിശോധിക്കണം എന്നാണ് കളക്ടറുടെ നിർദ്ദേശം.
- ദുരിതബാധിതർക്ക് ആവശ്യമായ ചികിൽസ ജില്ലയിൽ ഉറപ്പുവരുത്തി പ്രായോഗികവും ശാസ്ത്രീയവുമായ പുനരധിവാസം നടപ്പാക്കുക
- 18 വയസിൽ താഴെയുള്ള കുട്ടികളെ ദുരിതബാധിത പട്ടികയിൽപ്പെടുത്തുക, 2017 ക്യാംപിൽ നിന്നും തിരഞ്ഞെടുത്ത 1905ൽ ബാക്കിവന്ന 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തുക.
- ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക.
- ദുരിതബാധിതരായ എല്ലാവർക്കും സുപ്രീംകോടതി വിധിയനുസരിച്ച് അഞ്ചുലക്ഷം രൂപ നൽകുക. കോടതിവിധിപ്രകാരം 3717 പേർക്ക് മുഴുവൻ തുകയും 1568 പേർക്ക് രണ്ടുലക്ഷവും ലഭിക്കാനുണ്ട്.
- മുഴുവൻ ദുരിതബാധിതരുടെയും കടങ്ങൾ എഴുതിത്തള്ളുക.
- 2013ലെ സർക്കാർ ഉത്തരവനുസരിച്ച് റേഷൻ സംവിധാനം പുനഃസ്ഥാപിച്ച് സൗജന്യ റേഷനും ബിപിഎൽ. ആനുകൂല്യങ്ങളും അനുവദിക്കുക. പെൻഷൻതുക അയ്യായിരമായി വർധിപ്പിക്കുക.
- നഷ്ടപരിഹാരത്തിന് പ്രത്യേക ട്രിബ്യൂണൽ സ്ഥാപിക്കുക.
- നിയമസഭാസമിതിയുടെ ശുപാർശയനുസരിച്ച് യോഗ്യതക്കുള്ള ജോലി നൽകുക. പിസികെയുടെ സംഭരണശാലകളിൽ ബാക്കിയുള്ള എൻഡോസൾഫാൻ നിർവീര്യമാക്കുക.
- നെഞ്ചംപറമ്പിലെ കിണറിലിട്ട എൻഡോസൾഫാൻ തിരിച്ചെടുത്ത് പരിശോധിക്കുക.
തുടങ്ങിയവയാണ് ജനകീയമുന്നണിയുടെ മറ്റ് ആവശ്യങ്ങൾ.
Also Read: ക്ളിഫ് ഹൗസ് നവീകരിക്കാൻ 98 ലക്ഷം; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് പ്രതിപക്ഷം