കൊച്ചി: ജുഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിന് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നു. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയുടെ ശബ്‌ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണം ചോദ്യം ചെയ്‌താണ് കോടതിയെ സമീപിക്കുന്നത്. സമാന്തരമായി അന്വേഷണം നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇഡിയുടെ ആക്ഷേപം. തെളിവ് തേടിയുളള ജുഡീഷ്യൽ കമ്മീഷന്റെ പത്രപരസ്യത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.
നേരത്തേ കളളപ്പണക്കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥർക്കെതിരെ ക്രൈം ബ്രാഞ്ച് എടുത്ത രണ്ടുകേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഇഡി ഹൈക്കോടതിയിൽ നിയമനടപടികൾ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ രണ്ട് എഫ്ഐആറുകളും റദ്ദാക്കിയിരുന്നു.
ഇപ്പോൾ ജുഡീഷ്യൽ കമ്മീഷൻ തന്റെ നയം പത്രപരസ്യത്തിലൂടെ വ്യക്‌തമാക്കിയ സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിയമനടപടികൾക്ക് ആലോചിക്കുന്നത്. ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണപരിധിയിൽ എന്തൊക്കെ വരും, കമ്മീഷൻ ഏത് രീതിയിൽ മുന്നോട്ടുപോകും തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞ ദിവസത്തെ പത്രപരസ്യത്തിലൂടെ വ്യക്‌തമാണ്.
ജുഡീഷ്യൽ അന്വേഷണം നടന്നാൽ ഈ കേസിലെ പ്രധാനപ്രതികളെ അടക്കം ജുഡീഷ്യൽ കമ്മീഷൻ വിളിച്ചുവരുത്തി വിസ്‌തരിക്കാനുളള സാധ്യതയുണ്ട്. അങ്ങനെ വിസ്‌തരിക്കുമ്പോൾ കമ്മീഷന് മുൻപാകെ നൽകുന്ന മൊഴി മറ്റു നിയമനടപടികൾക്ക് ഉപയോഗിക്കാൻ കഴിയില്ല.
അതുകൊണ്ട് കമ്മീഷന് മുന്നിൽ സാക്ഷികളായി വരുന്ന ഈ കേസിലെ പ്രതികൾ ബോധപൂർവം എല്ലാ കാര്യങ്ങളും തുറന്നുപറയാൻ ശ്രമിച്ചേക്കാം. അത് ഇഡിയുടെ കേസിനെ ദുർബലപ്പെടുത്തുമെന്നാണ് ആശങ്ക. അത് മുൻനിർത്തിയാണ് നിയമ നടപടികളിലേക്ക് കടക്കുക.
കമ്മീഷന്റെ നടപടികൾ പരസ്യമായാണ് നടത്തേണ്ടത്. അതിനാൽ പരസ്യമായ വിസ്‌താരമാണ് ഉണ്ടാകുക. അതു നടക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തേക്ക് വരും. അത് കേസിനെ ദുർബലപ്പെടുത്തും. അതിനാൽ ജുഡീഷ്യൽ കമ്മീഷന്റെ തുടർനടപടികൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരിക്കും ഇഡി ഹൈക്കോടതിയിൽ എത്തുക.
Read Also: മരംമുറി കേസ്; ഡിഎഫ്ഒ ധനേഷ് കുമാർ വീണ്ടും അന്വേഷണ സംഘത്തിൽ