കൽപ്പറ്റ: സംസ്‌ഥാനത്തെ മരംമുറി കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. വടക്കൻ മേഖലയുടെ അന്വേഷണ മേൽനോട്ട ചുമതലയാണ് ഇദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 8 ജില്ലകളിലെ അന്വേഷണത്തിന് ധനേഷ് മേൽനോട്ടം വഹിക്കും.
മുട്ടിൽ മരംമുറി കേസിലെ ഉദ്യോഗസ്‌ഥരുടെ വീഴ്‌ച പുറത്തെത്തിച്ച ധനേഷിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് നേരത്തെ വിവാദമായിരുന്നു. കോതമംഗലം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജു വർഗീസിനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരം കൊള്ളയിൽ അന്വേഷണം ശക്‌തവും കാര്യക്ഷമവുമാക്കാനാണ് നടപടിയെന്ന് വനംവകുപ്പ് അറിയിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മരം മുറിയുമായി ബന്ധപ്പെട്ട തടസങ്ങളെക്കുറിച്ച് കർഷകർ നിരവധി തവണ പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. അതിനെത്തുടർന്ന് എല്ലാവരും കൂടി 2017ൽ തീരുമാനമെടുത്താണ് ഉത്തരവിറങ്ങിയത്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. വിഷയത്തിൽ കര്‍ക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ആരാണോ ഉപ്പു തിന്നത് അവർ വെള്ളം കുടിക്കും. ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read also: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു