ഉടുമ്പൻചോല: ഇടുക്കിയിലെ വിവാദ മരംമുറിക്കേസിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. മരംമുറിച്ച കരാറുകരാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. തടികൾ മുറിച്ചു കടത്താനുപയോഗിച്ച വാഹനം കണ്ടെത്താനും ശ്രമം തുടങ്ങി. ഉടുമ്പൻചോല രണ്ടാംമൈലിൽ റോഡ് നിർമാണത്തിന്റെ മറവിലാണ് 55 മരങ്ങൾ മുറിച്ചുമാറ്റിയത്.
അനുമതിയില്ലാതെയാണ് മരങ്ങൾ മുറിച്ചതെന്ന് വനംവകുപ്പ് വിശദമാക്കുമ്പോൾ പ്രതിസ്ഥാനത്തുള്ളത് പൊതുമരാമത്ത് വകുപ്പാണ്. എന്നാൽ പൊതുമരാമത്ത് വകുപ്പ് കുറ്റമാരോപിക്കുന്നത് കരാറുകാരിലാണ്. റോഡ് പണിക്കിടെ മുറിച്ചുമാറ്റിയ മരങ്ങളിൽ പലതും കാണാതായതോടെയാണ് വനംവകുപ്പ് പൊതുമരാമത്ത് വകുപ്പിനെതിരെ കേസെടുത്തത്.
അന്വേഷണത്തിൽ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കാണാതായ മരങ്ങളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കരാറുകാരൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതും വനംകൊള്ള നടന്നുവെന്ന സംശയം വർധിപ്പിക്കുന്നു. ഉടുമ്പൻചോല സെക്ഷന്റെ കീഴിൽ നിന്ന് 35000 രൂപയുടെ മരം മാത്രമാണ് മോഷണം പോയതെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
എന്നാൽ വനംവകുപ്പിന്റെ ഈ കണക്ക് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ തള്ളുകയാണ്. ചന്ദനവയമ്പ് ഉൾപ്പെടെയുള്ള മരങ്ങൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയെന്നും ആരോപണമുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യം ചെയ്യലിന് കരാറുകാരൻ ഹാജരായില്ലെങ്കിൽ അറസ്റ്റിലേക്ക് നീങ്ങാനാണ് വനംവകുപ്പിന്റെ തീരുമാനം.
Read Also: സമാന്തര അന്വേഷണം; ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കും