ഡെൽഹി: കോവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടെയും സേവനത്തിന്റെയും നികുതികളിൽ ഇളവ് വരുത്തി ജിഎസ്‌ടി കൗൺസിൽ. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
പൾസ് ഓക്‌സിമീറ്റർ, കോവിഡ് ചികിൽസയ്‌ക്കുള്ള മരുന്നുകൾ, ടെസ്‌റ്റിങ് കിറ്റ് തുടങ്ങി എല്ലാ കോവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന്റെ ജിഎസ്‌ടി 12 ശതമാനമാക്കി കുറച്ചു. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനുള്ള ജിഎസ്‌ടിയിൽ മാറ്റമില്ല. മുൻ നിശ്‌ചയിച്ച അഞ്ച് ശതമാനം നികുതി കോവിഡ് വാക്‌സിന് നൽകേണ്ടി വരും.
ബ്ളാക്ക് ഫംഗസ് മരുന്നുകൾക്ക് താൽക്കാലം നികുതിയുണ്ടാവില്ല. വൈദ്യ ആവശ്യത്തിനുള്ള ഓക്‌സിജന് 5 ശതമാനം നികുതിയുണ്ടാവും. സാനിറ്റൈസർ, പിപിഇ കിറ്റുകൾ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.
അതേസമയം കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് ഏർപ്പെടുത്തിയ നികുതി സെപ്‌റ്റംബർ മുപ്പത് വരെ മാത്രമായിരിക്കും ബാധകമെന്ന് ധനമന്ത്രി വ്യക്‌തമാക്കി. കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി പുനക്രമീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇന്നത്തെ ജിഎസ്‌ടി യോഗം ചേർന്നതെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്‌സിന്റെ നികുതി കുറയ്‌ക്കണമെന്ന് കേരളം ജിഎസ്‌ടി കൗൺസിലിൽ ആവശ്യപ്പെട്ടു. ആർടിപിസിആർ മെഷീന്റെ നികുതിയും കുറച്ചിട്ടില്ലെന്ന് സംസ്‌ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ നികുതിയും പൂജ്യമാക്കണമെന്ന് സംസ്‌ഥാനം ആവശ്യപ്പെട്ടിരുന്നു. സംസ്‌ഥാനങ്ങളുടെ ഒരുമിച്ചുള്ള ശ്രമത്തിന്റെ വിജയമാണ് നികുതിയിൽ ഇളവുകൾ ലഭ്യമായതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
Kerala News: രോഗബാധ 13,832, പോസിറ്റിവിറ്റി 12.72%, മരണം 171