ജയ്‌പൂർ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് ധനസഹായം പ്രഖ്യാപിച്ച് രാജസ്‌ഥാൻ. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് ധനസഹായങ്ങൾ പ്രഖ്യാപിച്ചത്. അമ്മയും അച്ഛനും നഷ്‌ടപ്പെട്ട കുട്ടികൾക്ക് ഉടൻ തന്നെ ഒരു ലക്ഷം രൂപ അടിയന്തിര സഹായം നൽകും. ഇതോടൊപ്പം ഈ കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നതുവരെ 2500 രൂപ വീതം എല്ലാ മാസവും നൽകും. 18 വയസ് പൂർത്തിയാകുമ്പോൾ ഇവർക്ക് 5 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി കൊറോണ ബാൽ കല്യാൺ യോജന എന്ന പദ്ധതിയുടെ മറ്റ് ആനുകൂല്യങ്ങളും ഈ കുട്ടികൾക്ക് ലഭിക്കും. പിതാവ് നഷ്‌ടപ്പെട്ട കുട്ടികൾക്ക് മാസമാസമുള്ള ചെലവിന് 1000 രൂപ വീതവും പുസ്‌തകങ്ങൾക്കും വസ്‍ത്രങ്ങൾക്കുമായി 2500 രൂപ വീതവും നൽകും. ഭർത്താവ് നഷ്‌ടപ്പെട്ട വിധവകൾക്ക് ഒരു ലക്ഷം രൂപ അടിയന്തിര സഹായവും 1500 രൂപ വീതം എല്ലാ മാസവും നൽകും, തുടങ്ങിയ പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി.