തിരുവനന്തപുരം: അഫ്ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ചതിന് ജയിലിൽ കഴിയുന്ന മലയാളികളായ വനിതകളെ നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് നമ്മുടെ രാജ്യത്തിന്റെ ഒരു പ്രശ്നമാണ്. രാജ്യത്തിന്റെ ഭാഗമായി കണ്ട് അവര്‍ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അതിന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നത് കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ പറയുന്നവര്‍ അവിടുത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായവും അറിയാൻ ശ്രമിക്കണം. അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടാകണം കേന്ദ്ര സർക്കാർ നിലപാട് സ്വീകരിക്കേണ്ടത്; മുഖ്യമന്ത്രി പറഞ്ഞു.
മലയാളികളായ സോണിയാ സെബാസ്റ്റ്യൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ എന്നിവരാണ് അഫ്ഗാൻ ജയിലിൽ കഴിയുന്നത്. 2019 ഡിസംബറിലാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇവർക്കൊപ്പം മറ്റ് രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്. കുട്ടികൾക്കൊപ്പം ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന് ശ്രമിക്കുന്നുണ്ട്.
എന്നാൽ, ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം നല്‍കിയതിന് തെളിവുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. വിഷയം കോടതിയിലെത്തിയാൽ നിയമപരമായി നേരിടാനാണ് കേന്ദ്രത്തിന്റെ നീക്കം.
Most Read: ഹരിയാനയില്‍ ബിജെപി ഓഫിസിന്റെ തറക്കല്ല് ഇളക്കി മാറ്റി കര്‍ഷകര്‍