തൃശൂർ: സേനയിൽ നിന്ന് വിരമിച്ചതിന് ശേഷം മരണമടയുന്ന പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തുടങ്ങി. തൃശൂരിലെ കേരളാ പോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അന്ത്യവിശ്രമകേന്ദ്രം ഉൽഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്പാർച്ചന ചെയ്താണ് ഡിജിപി അന്ത്യവിശ്രമകേന്ദ്രം സമര്‍പ്പിച്ചത്. കേരളാ പോലീസ് അക്കാദമി പരിശീലനവിഭാഗം ഐജി പി വിജയന് ചടങ്ങില്‍ പങ്കെടുത്തു.
പോലീസ് സര്‍വീസിലെ നായകളുടെ ത്യാഗങ്ങള്‍, നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
നിലവിൽ സേവന കാലാവധി പൂര്‍ത്തിയാക്കുന്ന പോലീസ് നായകൾക്ക് വിശ്രമ ജീവിതത്തിനായി കേരളാ പോലീസ് അക്കാദമിയില്‍ ‘വിശ്രാന്തി’ എന്ന പേരില്‍ റിട്ടയര്‍മെന്റ് ഹോം ഉണ്ട്. സര്‍വീസ് പൂര്‍ത്തിയാക്കിയ നായകൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലാണ് വിശ്രാന്തി ഒരുക്കിയിരിക്കുന്നത്. 2019 മെയ് 29നാണ് വിശ്രാന്തി ആരംഭിച്ചത്. ഇപ്പോള്‍ 18 നായകളാണ് ഇവിടെ ഉള്ളത്. ഇതിനോട് ചേർന്നാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ശ്രദ്ധയും ‘വിശ്രാന്തി’യിൽ ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. ഡോക്ടർമാരുടെ നിര്‍ദ്ദേശാനുസരണം സമീകൃത ആഹാരമാണ് ഇവയ്ക്ക് നല്‍കുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവക്കനുസരിച്ചാണ് ഭക്ഷണം നല്‍കുന്നത്. കൂടാതെ നായകൾക്കായി നീന്തല്‍ക്കുളം, കളിസ്ഥലം, ടിവി കാണാനുള്ള സംവിധാനം തുടങ്ങിയവയും വിശ്രാന്തിയിലുണ്ട്.
Most Read: സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബില്ലിൽ ജൂലൈ 2നകം അഭിപ്രായം അറിയിക്കണം







































