കണ്ണൂർ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കണ്ണൂരില്‍ പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കി.
മോധി രാജേഷ്, മനോജ് താഴെ പുരയില്‍ , ചോതി രാജേഷ് എന്നിവര്‍ക്കെതിരെയാണ് പരാതി. പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്‌മ കലാ സാംസ്‌കാരിക വേദിയുടെ ഭാരവാഹികളാണെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
പണം നല്‍കിയാല്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്‌ദാനം. സിനിമാ മോഹവുമായി പതിനായിരം മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ നൽകിയവരാണ് തട്ടിപ്പിന് ഇരയായത്. ഷൂട്ടിംഗ് സെറ്റ് വരെ ഒരുക്കി വിശ്വസിപ്പിച്ചാണ് നിരവധി പേരിൽനിന്നും പണം വാങ്ങി തട്ടിപ്പുകാര്‍ മുങ്ങിയത്.
സീരിയല്‍ ആര്‍ട്ടിസ്‌റ്റുകളെ ഉള്‍പ്പടെ കൊണ്ടുവന്ന് വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു ഇവരുടെ തട്ടിപ്പ്. അതേസമയം കഥയോ തിരക്കഥയോ സംവിധാനമോ നല്ലൊരു ക്യാമറ പോലും ഇല്ലാതെയാണ് ഈ സംഘം തട്ടിക്കൂട്ട് സിനിമയുമായി എത്തിയതെന്നും പണം നഷ്‌ടമായവർ പരാതിയിൽ പറയുന്നു.
Malabar News: കടകശ്ശേരിയിലെ വയോധികയുടെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം പുറത്ത്