വടകര: പാര്‍ട്ടി പ്രവര്‍ത്തകയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. പരാതിക്കാരിയുടെ വിശദമായ മൊഴിയും ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ലിജീഷിനുമെതിരെയാണ് പരാതി. ഇരുവർക്കുമെതിരെ വടകര പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ബലാൽസംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്ന് മാസം മുമ്പാണ് കേസിന് ആസ്‌പദമായ സംഭവത്തിന്റ തുടക്കമെന്ന് പരാതിയില്‍ പറയുന്നു. ഒരു ദിവസം രാത്രി പതിനൊന്ന് മണിയോടെ ബ്രാഞ്ച് സെക്രട്ടറിയായ ബാബുരാജ് വീടിന്റ വാതില്‍ തകര്‍ത്ത് അകത്ത് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തു. അതിനുശേഷം ഭര്‍ത്താവിനോടും നാട്ടുകാരോടും പറയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനം തുടര്‍ന്നു. ബാബുരാജിന്റ നിർദ്ദേശപ്രകാരമാണ് ലിജീഷ് വീട്ടിലെത്തുന്നത്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ഇക്കാര്യങ്ങള്‍ പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ലിജീഷും ബലാല്‍സംഗം ചെയ്‌തു.
ഇപ്പോഴും മാനസികമായും ശാരീരികമായും ഈ വ്യക്‌തികള്‍ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നതായും പരാതിയിലുണ്ട്. മാനസികമായി തകര്‍ന്ന പരാതിക്കാരി ഡോക്‌ടറോടാണ് ഇക്കാര്യങ്ങള്‍ ആദ്യം പറഞ്ഞതെന്നാണ് സൂചന. തുടര്‍ന്നാണ് രണ്ട് ദിവസം മുമ്പ് വടകര പോലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.
ഇതിന് പിന്നാലെ ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം വടകര ഏരിയാ സെക്രട്ടറി ടിപി ഗോപാലന്‍ പറഞ്ഞു. പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
Most Read: രാമനാട്ടുകര സ്വർണ കവർച്ചാ ആസൂത്രണം; തെളിവെടുപ്പ് ഇന്നും തുടരും