തിരുവനന്തപുരം: കേരളാ പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭിമുഖത്തിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ സുരേന്ദ്രന് രംഗത്ത് വന്നിരിക്കുന്നത്.
കേരളം ഐഎസ് തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്നായിരുന്നു ലോക്നാഥ് ബെഹ്റ പറഞ്ഞത്. താന്‍ വന്നശേഷം ഭീകരവിരുദ്ധ സ്ക്വാഡിന് രൂപം നല്‍കിയെന്നും അവരുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അത് കുറക്കാനായെന്നും പറഞ്ഞ ലോക്നാഥ് ബെഹ്റ, തീവ്രവാദ സംഘങ്ങളുടെ സ്ളീപ്പർ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്നും കൂട്ടിച്ചേർത്തിരുന്നു. എന്നാല്‍ കേരള പോലീസിൽ തന്നെ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നാണ് കെ സുരേന്ദ്രന് ആരോപിക്കുന്നത്.
സ്ഥാനം ഒഴിയുമ്പോളെങ്കിലും സത്യം പറഞ്ഞതിന് ഡിജിപിയെ അഭിനന്ദിക്കുന്നു എന്ന് സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് ഐഎസ് സാന്നിധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബിജെപി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐഎസ് നേതൃത്വത്തിൽ ലവ് ജിഹാദ് സംഘങ്ങൾ ഉണ്ടെന്നു തങ്ങൾ പറഞ്ഞപ്പോൾ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെവെച്ചു കളിക്കരുത്. ഡിജിപിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
തീവ്രവാദ സംഘടനകൾക്ക് മെയിൽ ചോർത്തിയ ഷാജഹാൻ എന്ന പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി സ്ഥാനക്കയറ്റം നൽകി. സ്പെഷ്യൽ ബ്രാഞ്ചിലും ഇന്റലിജൻസിലും മാത്രമല്ല ലോ ആൻഡ് ഓർഡറിലും ഐഎസ് സാന്നിധ്യമുണ്ട്. അഫ്ഗാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലേക്ക് വിദ്യാർഥികൾ എത്തുന്നു. കേരള സർവകശാലയിൽ 1042 വിദ്യാർഥികളുണ്ട്. പോലീസ് ആസ്ഥാനത്ത് ഐഎസ് സ്ളീപ്പർ സെൽ ഉണ്ട്; സുരേന്ദ്രൻ ആരോപിച്ചു.
ക്വട്ടേഷൻ സംഘങ്ങളെ ഒളിപ്പിക്കാൻ സിപിഎം ശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിനകത്താണ് ക്വട്ടേഷൻ സംഘങ്ങൾ. ആകാശ് തില്ലങ്കേരി 2017 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. പാർട്ടി നേതൃത്വമാണ് ക്വട്ടേഷൻ സംഘങ്ങളെ വളർത്തുന്നത്. ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണ കേസുമായി ബിജെപിയെ ഒരു തരത്തിലും ബന്ധിപ്പിക്കാനാവില്ല. കള്ളകേസ് എടുക്കുമായിരിക്കും. ജയിലിൽ അടയ്ക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ടെന്നും കുഴൽപ്പണ കേസ് എന്നൊരു കേസില്ല എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Most Read: സ്വർണക്കടത്ത്; സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്റ്റംസ്; അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക്