കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തുകയാണ്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ നിന്ന് ശ്രീലാലിന്റെ ശബ്‌ദം നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്വർണം കടത്തുന്നയാൾക്ക് അർജുൻ ആയങ്കിയും ശ്രീലാലുമാണ് നിർദ്ദേശങ്ങൾ നൽകുന്നത്. ലാലു എന്ന് അർജുൻ വിളിക്കുന്നത് ശ്രീലാലിനെയാണെന്ന് നാട്ടുകാർ പറയുന്നു. പാനൂർ, മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ടെന്നാണ് കസ്‌റ്റംസിന്റെ നിഗമനം. ഇവരിൽ പലരും സിപിഎം പ്രവർത്തകരുമാണ്.
അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമെല്ലാം ശ്രീലാലിന്റെ നാട്ടിൽ എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. പാനൂർ, മാഹി മേഖലകളിലുള്ള ശ്രീലാൽ അടക്കമുള്ളവരെ അടുത്ത ദിവസങ്ങളിൽ കസ്‌റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ കണക്കുകൂട്ടുന്നു.
Also Read: ഓല കൂട്ടിയിട്ടാല്‍ പിഴ; ‘ഓലമടല്‍ സമര’വുമായി സേവ് ലക്ഷദ്വീപ് ഫോറം